കായികലോകത്തെ നിരോധിത ഉത്തേജക മരുന്നുകളുടെ ഉപയോഗത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയതായി അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ റിപ്പോർട്ട്. 148 ഇന്ത്യൻ താരങ്ങളാണ് നിലവിൽ മരുന്നടിയെത്തുടർന്ന് വിലക്ക് നേരിടുന്നത്. ഇതോടെ ആഫ്രിക്കൻ രാജ്യമായ കെനിയയെ പിന്തള്ളിയാണ് ഇന്ത്യ പട്ടികയിൽ ഒന്നാമതായത്.
അത്യന്തം അപകടകരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയെ ഉത്തേജക ഉപയോഗ അപായ സൂചികയിൽ ‘ബി’യിൽ നിന്നും ഏറ്റവും ഉയർന്ന ‘കാറ്റഗറി എ’യിലേക്ക് മാറ്റി. റഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളാണ് നിലവിൽ ഈ വിഭാഗത്തിലുള്ളത്. 2022 മുതൽ 2025 വരെയുള്ള കണക്കുകളിൽ ഇന്ത്യ ലോകത്ത് ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുകയായിരുന്നു.

