കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉന്നയിക്കുന്ന പരാതികൾ ഇടതുപക്ഷത്തിനെതിരായ വെറും കള്ളപ്രചാരവേലയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ. പ്രചരിക്കുന്ന അനൗൺസ്മെന്റിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കാനും തിരുത്താനും താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ താൻ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചാണ് അതിൽ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ മോശമായി ചിത്രീകരിക്കാൻ സോഷ്യൽ മീഡിയയെയും ചില മാധ്യമങ്ങളെയും യുഡിഎഫ് ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന കാര്യങ്ങളും ജനക്ഷേമ നടപടികളുമാണ് താൻ വോട്ടർമാരോട് സംസാരിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥിയുടെ പേര് പോലും തന്റെ പ്രസംഗങ്ങളിൽ പറയാറില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പേര് പോലും പറയാത്ത സാഹചര്യത്തിൽ എങ്ങനെയാണ് താൻ അവരെ വേട്ടയാടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നൂർബിന റഷീദിന്റെ പരാമർശം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ യുഡിഎഫിന് മുന്നിലുണ്ടെന്നും അത്തരം കാര്യങ്ങളാണ് അവർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് നിയമപരമായ വിശദീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മതമോ ജാതിയോ വർഗീയതയോ പറഞ്ഞല്ല പേരാമ്പ്രയിൽ ഇടതുപക്ഷം വിജയിക്കാറുള്ളതെന്ന് ടി.പി. രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു. താൻ ഇതിനുമുൻപ് മൂന്ന് തവണ ഇവിടെ മത്സരിച്ചിട്ടുണ്ട്. തനിക്ക് മുൻപ് മത്സരിച്ചവരും ഇവിടെ ജയിച്ചത് വികസനവും നയങ്ങളും ചർച്ചയാക്കിയാണ്. അല്ലാതെ മതത്തിന്റെ പേരിൽ വോട്ട് പിടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികൾ പരിശോധിക്കുന്നതിനോടും തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കുന്നതിനോടും തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

