ബഹ്‌റൈൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. 15 അംഗ കൗൺസിലിൽ 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയുടെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് നിർണ്ണായകമായ ഈ പ്രമേയം പരാജയപ്പെട്ടത്.
സൈനിക നടപടിയുൾപ്പെടെയുള്ള കർശന നിർദ്ദേശങ്ങളായിരുന്നു പ്രമേയത്തിന്റെ ആദ്യരൂപത്തിൽ ഉണ്ടായിരുന്നത്. എന്നാൽ വീറ്റോ അധികാരമുള്ള റഷ്യ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് ബലപ്രയോഗം സംബന്ധിച്ച പരാമർശങ്ങൾ ഒഴിവാക്കി പ്രമേയം പരിഷ്കരിച്ചിരുന്നു. റഷ്യയെയും ചൈനയെയും അനുനയിപ്പിക്കാനായി പ്രമേയത്തിലെ വ്യവസ്ഥകൾ ലഘൂകരിച്ചെങ്കിലും, ഒടുവിൽ ഇരുരാജ്യങ്ങളും തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് പ്രമേയത്തെ തള്ളുകയായിരുന്നു.

