ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി. ചെന്നൈയിലെ സിബിഐ ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അന്വേഷണസംഘത്തിന് മുൻപിൽ ഹാജരായത്. ഇത് മൂന്നാം തവണയാണ് വിജയിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നേരത്തെ ജനുവരി 12, 19 തീയതികളിൽ നടന്ന ചോദ്യം ചെയ്യലിൽ അദ്ദേഹം നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് സിബിഐയുടെ ഈ നടപടി.
ചോദ്യം ചെയ്യൽ ചെന്നൈയിലേക്ക് മാറ്റണമെന്നോ തീയതി നീട്ടണമെന്നോ ഉള്ള വിജയിന്റെ ആവശ്യം സിബിഐ അംഗീകരിച്ചിരുന്നില്ല. വിജയിനൊപ്പം ദുരന്തസമയത്ത് കൂടെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡ്രൈവറെയും സിബിഐ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കുന്നതിനായി ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. നിലവിൽ സാക്ഷി വിസ്താരവും തെളിവ് ശേഖരണവുമാണ് സിബിഐ നടത്തിവരുന്നത്.
അന്വേഷണം പുരോഗമിക്കവെ, വരുംദിവസം (ചൊവ്വാഴ്ച) കരൂർ എംഎൽഎ സെന്തിൽ കുമാറിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ അന്തിമ കുറ്റപത്രം തയ്യാറാക്കുക. അതേസമയം, കേസ് രാഷ്ട്രീയമായി നേരിടുന്നതിന്റെ ഭാഗമായി വിജയിന്റെ പാർട്ടിയായ ടിവികെ കരൂരിലെ ജനങ്ങൾക്കിടയിൽ ‘ടാർഗറ്റ് കരൂർ’ എന്ന പേരിൽ പ്രചാരണ പരിപാടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

