Tue. Apr 7th, 2026

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ നീക്കങ്ങളെ കടുത്ത ഭാഷയിൽ പരിഹസിച്ച് ഇന്ത്യ. അമേരിക്കയ്ക്കും ഇറാനും ഇടയിൽ ‘ഇടനിലക്കാരനാകാൻ’ തയ്യാറാണെന്ന പാകിസ്ഥാന്റെ വാഗ്ദാനത്തെ തള്ളിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പാകിസ്ഥാനെപ്പോലെ ഒരു ‘ദല്ലാൾ’ ആകാൻ ഇന്ത്യയെ കിട്ടില്ലെന്ന് വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും തമ്മിലുള്ള സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് പിന്നാലെ പാകിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ സജീവമാക്കിയിരുന്നു. എന്നാൽ ഇത്തരം നീക്കങ്ങൾ വെറും ഉഭയകക്ഷി താൽപ്പര്യങ്ങൾ മാത്രമാണെന്നും ഇന്ത്യ സ്വന്തം ദേശീയ താൽപ്പര്യങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റ് പ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഭദ്രമാണെന്ന് സർക്കാർ യോഗത്തിൽ ഉറപ്പുനൽകി. അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുകയാണ്. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് എന്നതിനാൽ എണ്ണ, എൽപിജി വിതരണത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടാതെ, ഇറാനിൽ കുടുങ്ങിക്കിടന്ന 4,25,000 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചതായും അവിടെ തുടരുന്ന മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഇസ്രയേൽ തന്ത്രപ്രധാന സാങ്കേതിക പങ്കാളിയുമാണെന്ന് സർക്കാർ എടുത്തുപറഞ്ഞു. അതേസമയം തന്നെ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സന്തുലിതമായ ബന്ധം നിലനിർത്താൻ ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. സർവകക്ഷി യോഗത്തിൽ ഉയർന്ന എല്ലാ ചോദ്യങ്ങൾക്കും സർക്കാർ മറുപടി നൽകിയെന്നും രാജ്യത്തിന്റെ വിദേശനയത്തിൽ എല്ലാ പാർട്ടികളും ഐക്യത്തോടെ നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *