തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി സർക്കാർ. നിലവിൽ ഒരു ഇൻഷുറൻസ് പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവർക്കും ഇനിമുതൽ സൗജന്യ ചികിത്സ ലഭ്യമാകും. ഒരു വർഷം നീണ്ട ചർച്ചകൾക്കും ആലോചനകൾക്കും ഒടുവിലാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
നിലവിൽ കാസ്പ് (KASP), കാരുണ്യ ബെനവലന്റ് ഫണ്ട്, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കാണ് ഈ പുതിയ പരിരക്ഷാ സംവിധാനം ഗുണകരമാകുക. ഇതിന്റെ തുടർന്നടപടികൾ ഏകോപിപ്പിക്കാനുള്ള ചുമതല സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ ഏല്പിച്ചിട്ടുണ്ട്.
നിലവിലെ സംവിധാനങ്ങൾ പ്രകാരം, കാസ്പ് പദ്ധതിയിലൂടെ 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് വഴി രണ്ട് ലക്ഷം രൂപ വരെയും വൃക്കരോഗങ്ങൾക്കും മറ്റും അധികമായി ഒരു ലക്ഷം രൂപയും ചികിത്സയ്ക്കായി ലഭിക്കുന്നു. എന്നാൽ ഈ പരിധികളിൽ ഒന്നും പെടാത്ത വലിയൊരു വിഭാഗത്തിന് ചികിത്സാച്ചെലവ് വലിയ ഭാരമായിരുന്നു. ഈ വിടവ് നികത്താനാണ് പുതിയ തീരുമാനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 8,425 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയതായും മന്ത്രി വ്യക്തമാക്കി.

