Mon. Apr 6th, 2026

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വരെയാണ് രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം. രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, കരള്‍ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നും രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദിച്ചു.

തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ ലഭിച്ചതോടെ ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവാനില്‍ എത്തിച്ച് പോലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടര്‍ന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്.

ജനുവരി 9ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാന്‍ കാരവാനില്‍ കയറിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *