Fri. Apr 10th, 2026

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന സംവിധായകന്‍ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ഉറപ്പ് പരിഗണിച്ചാണ് കോടതി നടപടി. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതിയെന്നായിരുന്നു ജാമ്യ ഹരജിയില്‍ രഞ്ജിത്തിന്റെ വാദം. സമാനമായ കേസില്‍ നേരത്തെയും രഞ്ജിത്ത് പ്രതിയായിരുന്നുവെന്നും സാഹചര്യം അനുകൂലമായതിനാലാണ് രഞ്ജിത്ത് രക്ഷപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.

പ്രതിച്ചേര്‍ക്കപ്പെട്ടതില്‍ അസ്വാഭാവികതയില്ല. രഞ്ജിത്തിന് ജാമ്യം നല്‍കിയാല്‍ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നേരത്തെ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ സംഭവം നടന്നതായി നടി ആരോപിച്ച കാരവൻ പൊലീസ് പിടിച്ചെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്ത രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കാരവാനില്‍ അടക്കം എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *